നിപ വൈറസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആർ.എൻ.എ. വൈറസുകളിൽ ഒന്നായ പാരാമിക്സോ വൈറിഡേ കുടുംബത്തിലെ ഹെനിപാ വൈറസുകളിൽ ഒന്നായിട്ടാണ് നിപ വൈറസിനെ വർഗീകരിച്ചിരിക്കുന്നത്. ഇത് പ്രാഥമികയും വവ്വാലുകളിലാണ് കാണപ്പെടുന്നത്. ഐ.സി.എം.ആർ. നടത്തിയ പഠനങ്ങൾ പ്രകാരം കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പന്നികൾ പോലെയുള്ള മറ്റ് മൃഗങ്ങളും രോഗാണുവാഹകരാകാം എങ്കിലും ഇന്ത്യയിൽ നിന്നും അതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. മനുഷ്യനിലേക്ക് വൈറസ് എത്തിക്കഴിഞ്ഞാൽ മറ്റുള്ളവരിലേക്ക് സമ്പർക്കത്തിലൂടെ പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും ആരോഗ്യ പ്രവർത്തകരിലേക്കും മറ്റു രോഗികളിലേക്കുമൊക്കെ രോഗം പകരാം എന്നതിനാൽ ആശുപത്രികളിലെ രോഗാണുബാധനിയന്ത്രണം അത്യധികം പ്രാധാന്യമർഹിക്കുന്നു.
രോഗലക്ഷണങ്ങൾ:
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാനെടുക്കുന്ന കാലയളവ് (ഇൻകുബേഷൻ പീരീഡ്) 4 മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാകാം. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങൾ എന്നിവയിൽ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതിൽ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് പകർന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ സമയം കഴിയും തോറും വർധിച്ചു വരാം എന്നതും, രോഗതീവ്രത വർധിക്കുന്നതനുസരിച്ച് രോഗവ്യാപനസാധ്യത വർധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.
രോഗ സ്ഥിരീകരണം:
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകൾ ആർ.ടി.പി.സി.ആർ. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
രോഗചികിത്സ:
രോഗം വളരെ നേരത്തെ കണ്ടെത്താൻ കഴിയുന്ന രോഗികളിൽ അതിൽത്തന്നെ അണുബാധയും രോഗലക്ഷണങ്ങളും രൂക്ഷമല്ലാത്തവരിൽ ആന്റിവൈറൽ മരുന്നുകളും മറ്റും ഫലം കണ്ടേക്കാം എങ്കിലും, നിപ വൈറസിന്റെ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഉപവിഭാഗത്തിൽ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാൽ കൂടുതൽ ആളുകൾ രോഗികളാകുന്നത് തടയുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധം.
മുൻകരുതലുകൾ:
മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ/ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക. രോഗിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന സമയത്ത് അയാളുമായി സമ്പർക്കത്തിൽ വന്നവരും, അത്തരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ളവരും ആരോഗ്യവകുപ്പിനെ അറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പർക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന അത്രയും സമയം വീട്ടിൽ തന്നെ കഴിയുകയും വേണം. എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷങ്ങൾ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥർ നിർദേശിക്കുന്ന മാർഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തിൽ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗൺസിലിങ് സൗകര്യം ഏർപ്പെടുത്തുന്നതാണ്.

Comments
Post a Comment